ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 31 January 2015

ദ ഫസ്ററ് ഗ്രേഡര്‍


 The struggle against power is struggle of memory against forgetting.
  

Milan Kundera



കഴിഞ്ഞ ആഴ്ച പയ്യന്നൂരിലെ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി നടത്തിയ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമയായിരുന്നു കെനിയയില്‍ നിന്നുള്ള 'ദ ഫസ്ററ് ഗ്രേഡര്‍'(2010/103 മിനുട്ട്).ബ്രിട്ടീഷ് സംവിധായകനായ ജെയിംസ് ചാഡ് വിക്കാണ് ഈ സിനിമ സംവിധാനം ചെയ്തത്.

എന്താണ് ഒരു വിദ്യാലയം?വിദ്യാലയത്തിന്റെ സാമൂഹ്യമായ ദൗത്യം എന്താണ്? തുടങ്ങിയ ചോദ്യങ്ങള്‍ ഈ സിനിമ ഉന്നയിക്കുന്നുണ്ട്.
അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ വിസ്മൃതിയിലാണ്ടുപോയ ഭൂതകാലത്തെ  ഒരു വിദ്യാലയത്തിന് തിരിച്ചുപിടിക്കാന്‍ കഴിയുമോ?
കഴിയും എന്ന് 'ദ ഫസ്ററ് ഗ്രേഡര്‍' നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


എല്ലാവര്‍ക്കും സൗജന്യമായി പ്രാഥമിക വിദ്യാഭ്യാസം നല്‍കും എന്ന കെനിയന്‍ സര്‍ക്കാറിന്റെ റേഡിയോയിലൂടെയുള്ള അറിയിപ്പുകേട്ടാണ് 84 വയസ്സുകാരനായ മറുഗെ തന്റെ ഗ്രാമത്തില്‍ പുതുതായി ആരംഭിച്ച  വിദ്യാലയത്തില്‍ ചേരാനെത്തുന്നത്.

നരകയാതനകളുടെ ഒരു ഭൂതകാലമാണ് മറുഗയുടേത്.കെനിയയുടെ മോചനത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ തന്റെ യൗവ്വനം ഹോമിച്ച ആള്‍.  ഭാര്യയും കുട്ടികളുമടക്കം സര്‍വ്വതും ഈ ചെറുത്തുനില്‍പ്പില്‍ അദ്ദേഹത്തിനു നഷ്ടപ്പെട്ടു.വൃദ്ധനായ മറുഗയെ സംബന്ധിച്ചിടത്തോളം എഴുത്തും വായനയും പഠിക്കുക എന്നത് തന്റെ ഓര്‍മ്മകളെ തിരിച്ചുപിടിക്കലാണ്.അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ,കൊടിയ പീഢനങ്ങളുടെ ഒരു ഭൂതകാലത്തെ ചികഞ്ഞെടുക്കലാണത്.അക്ഷരങ്ങള്‍ ഓര്‍മ്മകളെ കൂടുതല്‍ തെളിച്ചമുള്ളതാക്കുന്നു.അറിവിന് ഓര്‍മ്മകളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. മറവിയുടെ അന്ധകാരത്തെ  തുരത്തിയോടിക്കാനും.

     എണ്‍പത്തിനാലു വയസ്സുകാരനായ മറുഗെ ഒന്നാം ക്ലാസില്‍ ചേരാന്‍ തീരുമാനിക്കുന്നത് ഇതുകൊണ്ടുതന്നെയായിരിക്കണം.വ്യവസ്ഥാപിത വിദ്യഭ്യാസത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് ഈ തീരുമാനം.


കെനിയയുടെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് തകര ഷീറ്റുകള്‍ കൊണ്ട് പുതുതായി   കെട്ടിയുയര്‍ത്തിയ ഒരു വിദ്യാലയത്തിന്റെ മനോഹരമായ ദ്യശ്യങ്ങളാണ് സിനിമയുടെ തുടക്കത്തില്‍ .അതിലെ ഒറ്റ ക്ലാസുമുറി. ഊര്‍ജ്ജസ്വലരായ അമ്പതോളം കുട്ടികള്‍.അവര്‍ക്കിടയില്‍ ചെറുപ്പക്കാരിയായ ഒരധ്യാപിക.അവരുടെ പ്രിയപ്പെട്ട ജെയ്ന്‍ ടീച്ചര്‍.
ടീച്ചര്‍ക്ക് ആ വിദ്യാലയം വളരെ പ്രിയപ്പെട്ടതാണ്.ഈ ജോലി തന്റെ ജീവിതത്തോളം പ്രധാനപ്പെട്ടതാണെന്ന്  ജെയ്ന്‍  തന്റെ ഭര്‍ത്താവിനോട് പറയുന്നുണ്ട്.കുട്ടികളെ അവര്‍ ആഴത്തില്‍  സ്നേഹിക്കുന്നു.കുട്ടികള്‍ക്കിടയിലെത്തുമ്പോള്‍ അവര്‍ കൂടുതല്‍ സന്തോഷവതിയാകുന്നു.ആ സന്തോഷം തന്റെ കുട്ടികളിലേക്കും പ്രകാശം പോലെ പരക്കുന്നു.അവര്‍ പഠിപ്പിക്കുന്നത് കുട്ടികള്‍ എളുപ്പം പഠിച്ചെടുക്കുന്നു.


      
 സ്ക്കൂള്‍ ഗേറ്റിനു മുന്നില്‍ നില്‍ക്കുന്ന, ഒന്നാം ക്ലാസില്‍ ചേരാനെത്തിയ വിദ്യാര്‍ത്ഥിയെക്കണ്ട് ടീച്ചര്‍ അന്ധാളിച്ച് പോകുന്നു.
"കുട്ടികള്‍ക്ക് മാത്രമേ ഇവിടെ പഠിക്കാന്‍ കഴിയൂ"
ടീച്ചര്‍ അദ്ദേഹത്തെ മടക്കി അയക്കാന്‍ ശ്രമിക്കുന്നു.
"എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.അതുകൊണ്ട് എനിക്കും ഇവിടെ പഠിക്കാന്‍ അവകാശമുണ്ട്.”
മറുഗെ വിട്ടുകൊടുത്തില്ല.ടീച്ചറുടെ സഹപ്രവര്‍ത്തകന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് തിരിച്ചയക്കുന്നു.
പിറ്റേ ദിവസവും മറുഗെ ഗേറ്റിനു മുന്നില്‍ വന്നുനിന്നു അതിനകത്തെ കുട്ടികളെ അസൂയയോടെ നോക്കി.


ഇവിടെ പഠിക്കാന്‍ യൂനിഫോം ആവശ്യമാണെന്നു പറഞ്ഞാണ് ഇത്തവണ ടീച്ചര്‍ അദ്ദേഹത്തെ തിരിച്ചയക്കുന്നത്.
എഴുത്തും വായനയും പഠിക്കാന്‍ അത്രയ്ക്ക് ആഗ്രഹിച്ചുപോയ മറുഗെ പിറ്റേ ദിവസം യൂണിഫോം ധരിച്ചാണ് ഗേറ്റിനു മുന്നിലെത്തുന്നത്.അക്ഷരാഭ്യാസം നേടാനുള്ള ആ വൃദ്ധന്റെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ടീച്ചര്‍ക്ക് കീഴടങ്ങുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളു.തന്റെ സഹപ്രവര്‍ത്തകന്റെ എതിര്‍പ്പിനെ വകവയ്ക്കാതെ ടീച്ചര്‍ അയാള്‍ക്ക് മുന്നില്‍ സ്ക്കൂള്‍ ഗേറ്റ് തുറന്നുകൊടുത്തു.


 ക്ലാസില്‍ പുറകിലെ ബഞ്ചിലിരിക്കാനായിരുന്നു ടീച്ചര്‍ മറുഗെയോടു പറഞ്ഞത്.എന്നാല്‍ അദ്ദേഹം അതിനു തയ്യാറായില്ല.തനിക്ക് മുന്നില്‍ തന്നെയിരിക്കണം.കാരണം കണ്ണിനു കാഴ്ചകുറവാണ്.പോരാത്തതിനു കേള്‍വിയും കുറവാണ്.ടീച്ചര്‍ സമ്മതിക്കുന്നു.


    കുട്ടികള്‍ക്കിടയില്‍ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയാണ് മറുഗെ.എഴുത്തും വായനയും മറുഗേയ്ക്ക് എളുപ്പം പഠിച്ചെടുക്കാന്‍ കഴിയുന്നു.പക്ഷേ,മറുഗെ തന്റെ പെന്‍സിലിന് മുനകൂര്‍പ്പിക്കാറില്ല.പുസ്തകം പരിശോധിച്ച ടീച്ചര്‍ അദ്ദേഹത്തോട് മുന കൂര്‍പ്പിച്ചു വരാന്‍ ആവശ്യപ്പെടുന്നു.പെന്‍സില്‍ ഷാര്‍പ്പണറിന്റെ കറകറ ശബ്ദം ഭയാനകമായ ഒരു ദ്യശ്യത്തിലേക്കാണ് കട്ട് ചെയ്യുന്നത്. തലകീഴായി തൂങ്ങിക്കിടക്കുന്ന മറുഗെ.ബ്രിട്ടീഷ് പോലീസുകാര്‍ അദ്ദേഹത്തിന്റെ ചെവിയില്‍ കൂര്‍ത്ത പെന്‍സില്‍ കുത്തിയിറക്കുന്നു.തന്റെ ഒരു ചെവിയുടെ കേള്‍വി നഷ്ടപ്പെടുന്നത് അങ്ങനെയാണ്.

 ക്ലാസിലെ കുട്ടികള്‍  മറുഗെയുടെ ഇഷ്ടപ്പെട്ട കൂട്ടുകാരായി മാറുകയാണ്.കുട്ടികള്‍ മറുഗെയെ തന്റെ കുടുംബത്തെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്.തന്റെ കണ്‍മുന്നില്‍ വെച്ച് കൊലചെയ്യപ്പെട്ട  ഭാര്യയേയും കുട്ടികളേയും.ഒഴിവ് സമയങ്ങളില്‍ തന്റെ അരികിലേക്ക് ഓടിയെത്തുന്ന കുട്ടികളെ അദ്ദേഹം 'സ്വാതന്ത്ര്യം' എന്ന വാക്കാണ് പഠിപ്പിക്കുന്നത്."സ്വാതന്ത്ര്യം."എല്ലാവരും ഉച്ചത്തില്‍ ഏറ്റുപറയുന്നു.അത് വിദ്യാലയത്തിലാകെ മാറ്റൊലി കൊള്ളുന്നു.അത് പഠനത്തിന് പുതിയ അര്‍ത്ഥം നല്‍കുന്നു.ബ്രിട്ടീഷ് ഭരണത്തെ നിര്‍ഭയം വെല്ലുവിളിച്ച ഒരു ജനതയുടെ അതിജീവനത്തിന്റെ പാഠം കൂടിയാണത്.

മറുഗെയുടെ സ്ക്കൂള്‍ പ്രവേശനം പത്രത്തില്‍ വാര്‍ത്തയാകുന്നതോടെയാണ് പ്രശ്നം തുടങ്ങുന്നത്.അധികാരികള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ആവശ്യപ്പെടുന്നു.പക്ഷേ, ടീച്ചര്‍ അതിനു വഴങ്ങുന്നില്ല.ബ്രിട്ടീഷ് അനുകൂലികളും സ്വാതന്ത്ര്യപോരാട്ടത്തില്‍  ഒറ്റുകാരായിനിന്നവരുമാണ് പുതിയ സര്‍ക്കാറില്‍ ഭൂരിപക്ഷവും.മറുഗെയെ പോലുള്ളവര്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നത് അവര്‍ക്ക് ദോഷം ചെയ്യും.ടീച്ചര്‍ കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നു.ഭീഷണികളും അപവാദപ്രചരണങ്ങളും.

മറുഗെ ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിയാണെങ്കിലല്ലേ പ്രശ്നമുള്ളു.മറുഗയെ ടീച്ചര്‍ തന്റെ അസിസ്റ്റന്റായി നിയമിക്കുന്നു.ടീച്ചറെ നെയ് റോബിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വരുന്നു.ഭര്‍ത്താവ് അവരോട് രാജിവെക്കാനാണ് ആവശ്യപ്പെടുന്നത്."ഇല്ല. ഞാനെന്റെ പോരാട്ടം തുടരുകതന്നെ ചെയ്യും."അവര്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

     
തന്റെ കുട്ടികള്‍ നല്ല അച്ചടക്കമുള്ളവരാണെന്ന് ടീച്ചര്‍ ഒരിക്കല്‍ അഭിമാനിക്കുന്നുണ്ട്.അച്ചടക്കമെന്നാല്‍ അനീതിക്കെതിരെ പ്രധിഷേധിക്കല്‍ കൂടിയാണെന്ന് കുട്ടികള്‍ നമുക്ക് കാണിച്ചുതരുന്നു.പുതുതായിവന്ന ടീച്ചര്‍ക്ക് സ്ക്കൂള്‍ ഗേറ്റിനുപുറത്ത് ഗംഭീരമായ സ്വീകരണം ഏര്‍പ്പെടുത്തുകയാണ് സ്ക്കൂള്‍ അധികാരികള്‍.ഒരു നിമിഷം കുട്ടികള്‍ സംഘടിക്കുന്നു.പുതിയ ടീച്ചര്‍ക്കുമുന്നില്‍ ഗേറ്റ് അടച്ചുപൂട്ടുന്നു.അവര്‍ കൈയില്‍ കിട്ടിയതെല്ലാമെടുത്ത് ടീച്ചര്‍ക്കു നേരെ വലിച്ചെറിയുന്നു.പുതിയ ടീച്ചര്‍ വന്നതുപോലെ തിരിച്ചുപോകുന്നു.

ഒടുവില്‍ ജെയ്ന്‍  ടീച്ചറുടെ പോരാട്ടം വിജയത്തിലെത്തുന്നു.അവര്‍ക്കു മുന്നില്‍ അധികാരികള്‍ മുട്ടുമടക്കുന്നു.


ജെയ്ന്‍ ടീച്ചര്‍ സ്വന്തം സ്ക്കൂളിലേക്ക് തിരിച്ചെത്തുകയും മറുഗെ തന്റെ പഠനം തുടരുകയും ചെയ്യുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.ടീച്ചറെ സംബന്ധിച്ചിടത്തോളം പഠിപ്പിക്കുക എന്നത് ഒരു പോരാട്ടമാണ്.അത് നിശബ്ദരാക്കപ്പെട്ട ഒരു ജനതയുടെ  നാക്ക് വീണ്ടെടുക്കലാണ്.ഇരുട്ടിലേക്ക് ആട്ടിയകറ്റപ്പെട്ടവര്‍ക്ക് മുന്നില്‍  വെളിച്ചം തെളിക്കലാണ്.



എം.എം.സുരേന്ദ്രന്‍



                                                                                                                              

Saturday 17 January 2015

അമ്മയെപ്പറ്റി കുട്ടിക്ക് പറയാനുള്ളത്....



ക്ലാസ് പി.ടി.എ യോഗം നടക്കുകയാണ്.സിനാന്റെ ഉമ്മ പറഞ്ഞു.


"മാഷേ,സിനാന്‍ വീട്ടില്‍ നിന്നും ഒന്നും വായിക്കുന്നില്ല.രാത്രി മുഴുവന്‍ ടിവി കാണലും എന്തെങ്കിലുമൊക്കെ കളിച്ചോണ്ടിരിക്കലുമാണ്.”


ഞാന്‍ സിനാനെ നോക്കി.അവന്‍ പറഞ്ഞു.


"ഉമ്മ പറയുന്നത് ശരിയല്ല.ഞാന്‍ രാത്രി ലൈബ്രറി പുസ്തകങ്ങള്‍ വായിക്കാറാണ് പതിവ്.ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുന്നത് വായനയായി ഉമ്മ കണക്കാക്കുന്നില്ല.അത് വായനയല്ലേ?”


നല്ല ചോദ്യം.ഞാന്‍ സിനാന്റെ ചോദ്യം എല്ലാവരോടുമായി ചോദിച്ചു.


"ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുന്നത് വായനയല്ലേ?”
"അത് വായനയാണ്."രക്ഷിതാക്കളും കുട്ടികളും ഒരുമിച്ചു പറഞ്ഞു."പക്ഷേ,പാഠപുസ്തകവും വായിക്കണം.”


കഴിഞ്ഞ പരീക്ഷയില്‍ ഒരു വിഷയത്തിലൊഴികെ ബാക്കിയെല്ലാത്തിലും എ ഗ്രേഡാണ് സിനാന്.

'പുതുവര്‍ഷത്തിലെ ഞാന്‍' എന്ന പേരില്‍ കുട്ടികള്‍ ഒരു പതിപ്പ് തയ്യാറാക്കിയിരുന്നു.പുതുവര്‍ഷ ദിനത്തിലായിരുന്നു അതു തയ്യാറാക്കിയത്. കുട്ടികളുടെ സ്വയം വിമര്‍ശനക്കുറിപ്പുകളുടെ സമാഹാരം. 2014ല്‍ ഞാന്‍ എന്തായിരുന്നു?എന്റെ നേട്ടങ്ങള്‍ എന്തൊക്കെ?പോരായ്മകള്‍ എന്തൊക്കെ?2015ല്‍ എനിക്കൊരു നല്ല കുട്ടിയാകണം.എങ്കില്‍ എന്തൊക്കെ മാറ്റങ്ങളാണ് എന്റെ ജീവിതത്തില്‍ വരുത്തേണ്ടത്?എന്റെ പഠനത്തില്‍..വായനയില്‍..ശീലങ്ങളില്‍...


ഈ പതിപ്പിന്റെ പ്രകാശനത്തോടെയായിരുന്നു ക്ലാസ് പിടിഎ ആരംഭിച്ചത്.ഈ പുസ്തകം പരിചയപ്പെടുത്തിയത് ശാരികയായിരുന്നു.തന്റെ സ്വയം വിമര്‍ശനക്കുറിപ്പ് വായിച്ചവതരിപ്പിച്ചുകൊണ്ടായിരുന്നു അവള്‍  പുസ്തകം പരിചയപ്പെടുത്തിയത്.


സിനാന്‍ എഴുതിയ കുറിപ്പില്‍ നിന്നും ഞാന്‍ ചില ഭാഗങ്ങള്‍ ഉറക്കെ വായിച്ചു.

"ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുന്ന കാര്യത്തില്‍ ഞാന്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു.കഴിഞ്ഞ വര്‍ഷം ഞാന്‍ പുസ്തകങ്ങള്‍ വായിച്ചത് വളരെ കുറവായിരുന്നു.രാവിലെ വൈകി എഴുന്നേല്‍ക്കുന്ന ശീലമാണെനിക്ക്.ഈ വര്‍ഷം ഞാനത് മാറ്റും.രാവിലെ ആറു മണിക്ക് എഴുന്നേല്‍ക്കുന്നത് ശീലമാക്കും.രാത്രി പത്തു മണിക്ക് ശേഷമേ ഉറങ്ങൂ...”


ഞാന്‍ ലൈബ്രറി റെജിസ്റ്റര്‍ പരിശോധിച്ചു.സിനാന്റെ വായനയെക്കുറിച്ച് അറിയാനായിരുന്നു അത്.പിന്നീട് പറഞ്ഞു.

"ക്ലാസിലെ മികച്ച വായനക്കാരിലൊരാളാണ് സിനാന്‍.കഴിഞ്ഞ ഒന്‍പതു മാസത്തിനിടയില്‍ സിനാന്‍ 36പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നു.ക്ലാസിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സിനാന്‍ മുന്‍പന്തിയിലുണ്ടാകും.അവന്‍ ആരോടെങ്കിലും ഇതുവരെ ദേഷ്യപ്പെടുന്നതോ വഴക്കടിക്കുന്നതോ കണ്ടിട്ടില്ല.”


സിനാന്റെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു.അവന്റെ മുഖം സന്തോഷം കൊണ്ട് വികസിച്ചു.


 "സിനാന്‍ ഇനി നീ നിന്റെ ശീലങ്ങളില്‍ എന്തു മാറ്റമാണ് വരുത്തുക?”
അവന്‍ കുറച്ചു സമയം ആലോചിച്ചു.പിന്നീട് പറഞ്ഞു.
"ഉമ്മ പറഞ്ഞതുപോലെ രാത്രിയില്‍ പാഠപുസ്തകങ്ങള്‍ പഠിക്കാന്‍ സമയം കണ്ടെത്തും.പകുതി സമയം പാഠപുസ്തകങ്ങള്‍ക്കും പകുതി സമയം ലൈബ്രറി പുസ്തകങ്ങള്‍ക്കും.പിന്നെ ഇംഗ്ലീഷാണ് എനിക്ക് പ്രയാസം.അതു പഠിച്ചെടുക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തും.രാവിലെയുള്ള സമയം ഹോംവര്‍ക്ക് ചെയ്യാനായി നീക്കിവെക്കും.”


 സിനാന്‍ ഇതു പറയുമ്പോള്‍ അവന്റെ ഉമ്മ വിശ്വാസം വരാത്തവണ്ണം അവനെത്തന്നെ നോക്കുന്നതു കണ്ടു.'ഇതു കണ്ടുതന്നെ അറിയണം' എന്നൊരു കമന്റും.
അവന്‍ പറഞ്ഞത് ഞാന്‍ ഒരു നോട്ടു പുസ്തകത്തില്‍ കുറിച്ചെടുത്തു.
"നീ പറഞ്ഞതൊക്കെ ഞാനീ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.അടുത്ത യോഗത്തില്‍ നമ്മള്‍ ഇതു വീണ്ടും പരിശോധിക്കും.”
അവന്‍ ചിരിച്ചുകൊണ്ട് തലയാട്ടി.



ഇങ്ങനെയുള്ള ചര്‍ച്ച സിനാനില്‍ മാറ്റങ്ങളുണ്ടാക്കുമോ?ഇതവന്റെ  മനസ്സിനെ സ്പര്‍ശിച്ചിട്ടുണ്ടാകുമോ?അടുത്ത യോഗം വരെ കാത്തിരിക്കണം.അപ്പോള്‍  അവന്റെ ഉമ്മ എന്തായിരിക്കും പറയുക എന്നറിയണം. 

ഈ രീതിയിലായിരുന്നു കഴിഞ്ഞ ക്ലാസ് പിടിഎ യോഗം.അമ്മമാരും കുട്ടികളും തമ്മിലുള്ള മുഖാമുഖം.കുട്ടികളുടെ പഠനനിലവാരം ചര്‍ച്ചചെയ്യുന്നതോടൊപ്പം അവരുടെ  ശീലങ്ങള്‍ക്കും സ്വഭാവത്തിനും പെരുമാറ്റത്തിനുമൊക്കെയായിരുന്നു ഊന്നല്‍ നല്‍കിയത്.അമ്മ കുട്ടിയെ വിലയിരുത്തും.കുട്ടി അമ്മയേയും.കുട്ടിയെക്കുറിച്ചുള്ള അധ്യാപകന്റെ നിരീക്ഷണങ്ങളും അവതരിപ്പിക്കും.ഈ ചര്‍ച്ചകള്‍ ഇനിയും മെച്ചപ്പെടാനുള്ള ചില തീരുമാനങ്ങള്‍ എടുക്കുന്നതിലേക്ക് കുട്ടിയെ നയിക്കും.അത് അവന്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോയെന്ന് അമ്മയും അധ്യാപകനും ചേര്‍ന്ന് വിലയിരുത്തും.ഇത്തരം തീരുമാനങ്ങള്‍ അവന്റെ പഠനത്തെ എങ്ങനെയാണ് മെച്ചപ്പെടുത്തുന്നതെന്ന് പരിശോധിക്കും.

ചില കാര്യങ്ങളില്‍ അമ്മയും മാറാനുണ്ട്.ഒരു കുട്ടി അമ്മയെക്കുറിച്ച് പറഞ്ഞത് നോക്കുക.

"എന്നെ മുറിയില്‍ പഠിക്കാനാക്കിയിട്ട് അമ്മ സീരിയല്‍ കാണും.അതിന്റെ ശബ്ദം കൊണ്ട് എനിക്ക് പഠിക്കാനേ കഴിയില്ല.”

മകള്‍ക്ക് പഠിക്കാനുള്ളപ്പോള്‍ ഇനി സീരിയല്‍ കാണുന്നില്ലെന്ന് അമ്മ അപ്പോള്‍ തന്നെ തീരുമാനിച്ചു.അമ്മയ്ക്ക് മാറ്റമുണ്ടോയെന്ന് അടുത്ത യോഗത്തില്‍ കുട്ടിയാണ് പറയുക.


"പഠനത്തിന് ആവശ്യമായ സഹായം ചെയ്യുന്നത് എന്റെ അമ്മയാണ്.അമ്മ പാഠങ്ങള്‍ പറഞ്ഞുതരും.ഹോംവര്‍ക്ക് ചെയ്യുന്നതില്‍  സഹായിക്കും.പഠിപ്പിക്കുന്നതിനിടയില്‍ ചിലപ്പോള്‍ അമ്മയ്ക്ക് ദേഷ്യം വരും.എന്നെ നല്ലോണം വഴക്കു പറയും.ചിലപ്പോള്‍ അടിക്കും...”


മറ്റൊരു കുട്ടി സ്വന്തം അമ്മയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഞാന്‍ അമ്മയെ നോക്കി.
"അവന്‍ പറഞ്ഞത് ശരിയാണ്.എനിക്ക് പെട്ടെന്ന് ദേഷ്യം വരും.ഇനി ഞാന്‍...”


വീട്ടിലെ ചില്ലറ ജോലികള്‍ ചെയ്യാന്‍ അമ്മ അനുവദിക്കാത്തതിനെക്കുറിച്ചായിരുന്നു ചില കുട്ടികള്‍ പറഞ്ഞത്.മുറ്റമടിക്കാന്‍,സ്വന്തം കുപ്പായം അലക്കാന്‍...

കുട്ടികള്‍ക്ക് ഇഷ്ടമായിട്ടും എന്തുകൊണ്ടാണ് ഇത്തരം ജോലികള്‍ ചെയ്യാന്‍ അവരെ അനുവദിക്കാത്തത്?
ഈ ചോദ്യം ഇതുമായി ബന്ധപ്പെട്ട നല്ല ചര്‍ച്ചയിലേക്ക് നയിച്ചു.



യോഗം ആരംഭിച്ച് അല്പസമയം കഴിയുമ്പോള്‍ തന്നെ എനിക്ക് ഒരു കാര്യം മനസ്സിലായി.കുട്ടിക്കും അമ്മയ്ക്കും അധ്യാപകന്റെ സാന്നിധ്യത്തില്‍ ഇങ്ങനെ പരസ്പരം തുറന്നു സംസാരിക്കാനുള്ള അവസരം നല്‍കേണ്ടത് അത്യാവശ്യമാണ്.അത് പഠനത്തില്‍,അവളുടെ ശീലങ്ങളില്‍,പെരുമാറ്റത്തില്‍,പരസ്പരം മനസ്സിലാക്കുന്നതില്‍,അറിഞ്ഞ് പെരുമാറുന്നതില്‍ എല്ലാം ഏറെ ഗുണം ചെയ്യും.ഇതിനു പറ്റിയ വേദി ക്ലാസ് പി.ടി.എ തന്നെ.


ക്ലാസിലെ ഓരോ കുട്ടിയുടേയും നന്മകള്‍ രക്ഷിതാക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.കളിക്കുന്നതില്‍,പഠിക്കുന്നതില്‍,കൂട്ടുകൂടുന്നതില്‍,സ്നേഹത്തോടെ പെരുമാറുന്നതില്‍,ചിത്രം വരക്കുന്നതില്‍,അഭിനയിക്കുന്നതില്‍,പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍,വായിക്കുന്നതില്‍...

ഇങ്ങനെ ഓരോ കുട്ടിക്കുമുണ്ട് എണ്ണിയാലൊടുങ്ങാത്ത നന്മകള്‍!എല്ലാവര്‍ക്കു മുന്നിലും ഇതവതരിപ്പിക്കുമ്പോള്‍ അവരുടെ കണ്ണുകളിലെ അഭിമാനത്തിളക്കം ഒന്നു കാണേണ്ടതുതന്നെ!ഇത്തരം കഴിവുകള്‍ തന്റെ കുട്ടിക്കുണ്ടെന്നറിയുമ്പോള്‍ അവരുടെ അമ്മമാരും ഉള്ളാലെ സന്തോഷിക്കുന്നുണ്ടാകണം.

ഈ ക്ലാസ് പി.ടി.എ കുട്ടികളെ കൂടുതല്‍ വെളിച്ചത്തിലേക്ക് മാറ്റി നിര്‍ത്തിയിരിക്കുന്നു.ഇപ്പോള്‍ അവരെ കൂടുതല്‍ വ്യക്തതയോടെ കാണാം.കൂട്ടുകാര്‍ക്കിടയിലെ ഏകാകിളായ പഠിതാക്കളല്ല അവരിപ്പോള്‍.ക്ലസുമുറിയെ കുടുംബത്തിലേക്ക് വലിച്ചു നീട്ടേണ്ടിയിരിക്കുന്നു.കുടുംബത്തെ തിരിച്ച് ക്ലാസുമുറിയിലേക്കും സമൂഹത്തിലേക്കും..




Saturday 3 January 2015

പാഠം ഒന്ന്:ചെഞ്ചീര


നല്ലതു നല്ലതു കുട്ട്യോളെ
ചീര ചോപ്പില ഉപ്പേരി....


കുട്ടികള്‍ നീട്ടിപ്പാടി.സമയം രാവിലെ ഒന്‍പതു മണി.ചീരയുടെ വിളവെടുപ്പാണ്.
അവര്‍ നല്ല സന്തോഷത്തിലാണ്.കാരണം വിത്തിട്ടപ്പോള്‍ ഇത്ര നല്ല വിളവ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.ചീര നല്ല പൊക്കത്തില്‍ തഴച്ച് വളര്‍ന്നിരിക്കുന്നു.വളമിട്ടതോ? ഒരിക്കല്‍മാത്രം!വിത്തിടുമ്പോള്‍ അല്പം ജൈവവളം മണ്ണില്‍ ചേര്‍ത്തു.അതാണ് ആകെ കൊടുത്ത വളം.


"മാഷേ,ഈ ചീര എടുത്താ പൊന്തുന്നില്ല."ധനസ്സ് വിളിച്ചു പറഞ്ഞു.
സനിലും രശ്മിയും കൊയ്തെടുത്ത ചീര അവനെയാണ് ഏല്‍പ്പിച്ചത്.അവന് കനത്തു.കാര്‍ത്തികയും ശാരികയും മിതുലും അവനെ സഹായിക്കാനെത്തി.
രശ്മിയും കൂട്ടുകാരും  വീണ്ടും ചീരപ്പാട്ട്  പാടാന്‍ തുടങ്ങി.


വട്ടത്തില്‍ കുഴികുത്തി
നീളത്തില്‍ തടമിട്ട്....

വയല്‍വരമ്പിലൂടെ സ്ക്കൂളിലേക്കു പോകുന്ന കുട്ടികള്‍ അവര്‍ക്കൊപ്പം കൂടി.
വഴിയാത്രക്കാര്‍ കൈവീശി ആശംസകള്‍ അറിയിച്ചു.
ചീരയുടെ വിളവെടുക്കാനുള്ള അവകാശം പി.ടി.എ പൂര്‍ണ്ണമായും കുട്ടികള്‍ക്ക്
'കുട്ടികളാണ് വിത്തിട്ടതും കൃഷിപരിപാലിക്കുന്നതും.അതിനാല്‍ അവര്‍തന്നെ വിളവെടുക്കട്ടെ.'ഇതായിരുന്നു പി.ടി.എ യുടെ നിലപാട്.

വിട്ടുകൊടുത്തിരുന്നു.

 നവംബര്‍ മാസത്തെ അവസാനത്തെ ആഴ്ചയായിരുന്നു ഞങ്ങള്‍ കൃഷി ആരംഭിച്ചത്.പി.ടി.എ,എസ് .എം.സി എന്നിവയുടെ നേതൃത്ത്വത്തിലായിരുന്നു കൃഷി.  സ്ക്കൂളിന് തൊട്ടടുത്തുള്ള വയലില്‍.വര്‍ഷങ്ങളായി കൃഷിയിറക്കാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലമായിരുന്നു അത്.ഏതാണ്ട് അറുപത് സെന്റ് സ്ഥലം.പക്ഷേ,അവിടെ ജല സേചനത്തിന് മാര്‍ഗ്ഗമില്ല.

പിടിഎ കൂടിയാലോചിച്ച് അതിനു വഴി കണ്ടെത്തി.സ്ക്കൂളിലെ കിണറില്‍  നിന്നും വയലിലേക്ക് പൈപ്പ് ഇട്ടുകൊടുക്കുക.ഏതാണ്ട് നൂറു മീറ്റര്‍ നീളത്തില്‍. ജല സേചനത്തിനായി വയലില്‍ സ് പ്രിംഗ്ലര്‍ സംവിധനവുമൊരുക്കി.

ജൈവപച്ചക്കറി കൃഷിയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.രാസവളവും കീടനാശിനിയും പൂര്‍ണ്ണമായും ഒഴിവാക്കുക.കാസര്‍ഗോഡ് സി.പി.സി.ആര്‍.ഐ യില്‍ നിന്നും ആവശ്യമായ നടീല്‍ വസ്തുക്കള്‍ ലഭിച്ചു.

പി.ടി.എ,എസ്.എം.സി എന്നിവയുടെ നേതൃത്ത്വത്തില്‍ നിലമൊരുക്കി.ഏഴാം ക്ലാസിലെ കുട്ടികള്‍ വിത്തു നട്ടു.കാബേജ്,കോളിഫ്ലവര്‍,വെണ്ട,വഴുതിന,ചീര,മുളക്,പയര്‍,തക്കാളി,മത്തന്‍,കുമ്പളം എന്നീ പച്ചക്കറികളായിരുന്നു നട്ടത്.പിന്നെ കുറേ സ്ഥലത്ത് മരച്ചീനിയും.
വിത്തു നടുമ്പോള്‍  മണ്ണില്‍ അല്പം ജൈവവളം ചേര്‍ത്തു.ഇതുവരെയുള്ള വളപ്രയോഗം ഇത്രമാത്രം.ദിവസവും വെള്ളമൊഴിക്കും.ചെടികള്‍ നന്നായി വളരുന്നു.


കൃഷിയുടെ പരിപാലനച്ചുമതല ഏഴാം ക്ലാസുകാര്‍ക്കാണ്.കുട്ടികളെ പത്തുപേര്‍ വീതമുള്ള ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.ഓരോ ഗ്രൂപ്പിനും ഓരോ ദിവസമാണ് ഡ്യുട്ടി.വൈകുന്നേരം മൂന്നര മുതല്‍ നാലര വരെ ഒരു മണിക്കൂര്‍ സമയം.കള പറിക്കുക,കീടങ്ങളെ പെറുക്കി മാറ്റുക,ചെടിയുടെ വളര്‍ച്ച നിരീക്ഷിക്കുക,വെള്ളമൊഴിക്കുക തുടങ്ങിയ ചുമതലകളൊക്കെ ഇതില്‍പെടും.

കുട്ടികള്‍ ചീരയുമായി ആഘോഷപൂര്‍വ്വം സ്ക്കൂളിലെത്തി.ഉച്ചഭക്ഷണം പാകം ചെയ്യുന്ന ലീലേട്ടി അപ്പോള്‍ ചെറുപയര്‍ കറിയുണ്ടാക്കാനുള്ള പ്രരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.അതിന്റെ കൂടെ ഇത്രയും ചീരമുറിച്ച് കറിയുണ്ടാക്കുക അവര്‍ക്ക് ഒറ്റയ്ക്ക് അസാധ്യമായിരുന്നു.പ്രശ്നം എളുപ്പം പരിഹരിച്ചു.ചില മദര്‍ പി.ടി.എ അംഗങ്ങള്‍ സഹായത്തിനെത്തി.കുട്ടികള്‍ തന്നെ ചീര വൃത്തിയാക്കിക്കൊടുത്തു.അപ്പോള്‍ സമയം പത്തു മണി.കുട്ടികള്‍ ക്ലാസിലേക്കു പോയി.അമ്മമാര്‍ ചീര മുറിക്കാനും തുടങ്ങി.



അങ്ങനെ 2014 ഡിസംബര്‍ 31 ലെ സ്ക്കൂള്‍ ഉച്ചഭക്ഷണം സ്വാദിഷ്ടമായ ചീരത്തോരന്‍ കൊണ്ട് സമൃദ്ധമായി.കുട്ടികള്‍തന്നെ നട്ടുനനച്ച് വളര്‍ത്തി വിളവെടുത്ത ചീര. മായം ചേര്‍ക്കാത്ത ഭക്ഷണം.കുട്ടികള്‍ക്ക് ആവശ്യമായത്രയും കൊടുക്കാനുണ്ടായിരുന്നു.ചീര ഇഷ്ടമല്ലെന്നു പറഞ്ഞ് കളയാന്‍ ചെന്ന കുട്ടികളെ ചീരയുടെ മഹാത്മ്യം വര്‍ണ്ണിച്ചുകൊണ്ട് ചില മുതിര്‍ന്ന കുട്ടികള്‍ വിലക്കുന്നതു കണ്ടു.അതൊരു നല്ല കാഴ്ചയായി തോന്നി.

ഇനിയും രണ്ടു തടം ചീര വളരാനിരിക്കുന്നു.വഴുതിനിയും പയറും പച്ചമുളകും കാബേജും കോളിഫ്ലവറുമൊക്കെ കായ്ക്കാനിരിക്കുന്നു.നല്ല വിളവുകിട്ടും എന്നുതന്നെയാണ് പ്രതീക്ഷ.ഈ രീതിയില്‍ കുറച്ചു തയ്യാറെടുപ്പോടെ വിദ്യാലയകൃഷി ആരംഭിക്കുന്നത് സ്ക്കൂളില്‍ ആദ്യമായാണ്.

കുട്ടികളുടെ പാടത്ത് വിളഞ്ഞ ചീര ഒരു പ്രതീകമാണ്.മായം ചേരാത്ത,പോഷക സമൃദ്ധമായ ആഹാരത്തിന്റെ പ്രതീകം.അതു ചില സന്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്.രാസവളവും കീടനാശിനിയുമില്ലാതെ പച്ചക്കറികള്‍ നന്നായി വിളയിക്കാം.അതു വഴി വിഷം തീണ്ടാത്ത ആഹാരം ലഭ്യമാക്കാം.ഒരു നാടിനെ മുഴുവന്‍ കലര്‍പ്പില്ലാത്ത ആഹാരം കൊണ്ട് സമൃദ്ധമാക്കാം.കാനത്തൂരിലെ മണ്ണ് ഫലഭൂയിഷ്ടമാണ്.മനുഷ്യരുടെ കൂട്ടായ്മയിലൂടെ ഇവിടെ പൊന്നുവിളയിക്കാം.