ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 23 August 2014

നോട്ടുപുസ്തകം സയന്‍സ് ജേര്‍ണലാകുന്നത് എപ്പോള്‍?

പരസ്പരവിലയിരുത്തല്‍ കുട്ടികളുടെ നോട്ടുപുസ്തകത്തില്‍ എന്തു മാറ്റം വരുത്തി?


 ഏഴാം ക്ലാസ് സയന്‍സിലെ ഒന്നാമത്തെ യൂണിറ്റ് വിലയിരുത്തലിന്റെ അനുഭവങ്ങള്‍ 'വിലയിരുത്തല്‍തന്നെ പഠനം' എന്ന പേരില്‍ ജൂലായ് മാസത്തെ പോസ്റ്റില്‍ ചര്‍ച്ചചെയ്യുകയുണ്ടായി.ആ പോസ്റ്റിന്റെ തുടക്കം ഇങ്ങനെയായിരുന്നു.

“….. അനുശ്രീ തന്റെ കൂട്ടുകാരന്‍ അജയ് കൃഷ്ണയുടെ സയന്‍സ് നോട്ടിലെ ഒന്നാമത്തെ യൂണിറ്റ് വിലയിരുത്തിയെഴുതിയ കുറിപ്പാണിത്.

എഴുത്ത് ചിലയിടത്ത് ഭംഗിയാക്കാന്‍ ശ്രദ്ധിക്കണം.മെച്ചപ്പെടുത്തിയ ചോദ്യാവലികള്‍ കുറഞ്ഞുപോയി.ചിത്രങ്ങള്‍ ഭംഗിയായിട്ടുണ്ട്.രേഖപ്പെടുത്തലുകള്‍ ക്രമമായിട്ടുണ്ട്.അന്വേഷണപ്രൊജക്ടുകള്‍ ചെയ്തതും രേഖപ്പെടുത്തിയതും നന്നായിട്ടുണ്ട്.ചിത്രങ്ങള്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്.കൂടുതല്‍ പ്രവര്‍ത്തനം ചെയ്തിട്ടുണ്ട്.എല്ലാപ്രവര്‍ത്തനത്തിന്റേയും കുറിപ്പുകളുമുണ്ട്....

അജയ് കൃഷ്ണ ഇത് ആകാംഷയോടെയാണ് വായിച്ചു നോക്കിയത്.ഈ കുറിപ്പ് അവന്റെ നോട്ടുപുസ്തകത്തിലെ രേഖപ്പെടുത്തലുകള്‍  മെച്ചപ്പെടുത്തുന്നതിന്ന് അവനെ സഹായിക്കുമോ?
അടുത്ത യൂണിറ്റിന്റെ അവസാനം കുട്ടികള്‍ വീണ്ടും വിലയിരുത്തും.
അപ്പോള്‍ അറിയാം.”

രണ്ടാം യൂണിറ്റിന്റെ അവസാനം കുട്ടികള്‍ വീണ്ടും വിലയിരുത്തി.
അവരുടെ നോട്ടുപുസ്തകങ്ങളുടെ കെട്ടും മട്ടും മാറിയിരിക്കുന്നു!
എന്താണു മാറ്റം?പരിശോധിക്കാം.

നോട്ടുപുസ്തകം വിലയിരുത്താനായി കഴിഞ്ഞതവണ കുട്ടികള്‍ രൂപപ്പെടുത്തിയ സൂചകങ്ങള്‍ ഇവയായിരുന്നു.



  • നോട്ടുപുസ്തകത്തിന്റെ ഭംഗി(കൈയക്ഷരം,തെറ്റുകൂടാതെ എഴുതല്‍,ശീര്‍ഷകങ്ങളും മറ്റും ഭംഗിയാക്കല്‍.)
  • ചിത്രങ്ങളുടെ ഭംഗി,ശരിയായ അടയാളപ്പെടുത്തല്‍
  • ഉള്ളടക്കം(കുട്ടി സ്വന്തമായിചെയ്യുന്ന വിവരശേഖരണം,അന്വേഷണ പ്രൊജക്ടുകള്‍,കുറിപ്പുകള്‍...)
  • ക്രമമായ രേഖപ്പെടുത്തല്‍
 ഈ സൂചകങ്ങളും അവര്‍ പരസ്പരം നല്‍കിയ ഫീഡ്ബാക്കുകളുമായിരുന്നു കുട്ടികളുടെ സയന്‍സ് നോട്ടുപുസ്തകത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയത്.

പ്രകാശത്തിന്റെ പ്രകീര്‍ണ്ണനവുമായി ബന്ധപ്പെട്ട് പ്രിസം ഉപയോഗിച്ച് ക്ലാസില്‍ ചെയ്തപരീക്ഷണത്തന്റെ കുറിപ്പാണ് അജയ് കൃഷ്ണന്‍ തന്റെ നോട്ടുപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മനസ്സില്‍ പതിഞ്ഞ മഴവില്ലിന്റെ വര്‍ണ്ണ രാജിയാണ്
തന്റെ എഴുത്തിന് പശ്ചാത്തലമായി അവന്‍ നല്‍കിയിരിക്കുന്നത്.അവന്റെ കൈയ്യക്ഷരം നന്നാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നതിനുള്ള തെളിവാണ് അവന്റെ നോട്ടുപുസ്തകം.ഒപ്പം അവന്റെ സര്‍ഗ്ഗവാസനകളുടെ ചില അടയാളങ്ങളും പുസ്തകത്തിലുണ്ട്.



ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന കളര്‍ ഡിസ്ക്കുമായാണ് രാഹുല്‍ രവീന്ദ്രന്‍ ഒരു ദിവസം ക്ലാസില്‍ വന്നത്.അത് അഭിമാനത്തോടെ അവന്‍ ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു.അത് എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് വിശദീകരിച്ചു.അവന്‍ അതു നിര്‍മ്മിച്ച രീതി ചിത്രത്തിന്റെ സഹായത്തോടെ നോട്ടില്‍ വിശദീകരിച്ചിരിക്കുന്നു.ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പിറ്റേ ദിവസം ഏതാണ്ട് പത്തോളം കുട്ടികള്‍ ഇത്തരം കളര്‍ ഡിസ്ക്കുകള്‍ നിര്‍മ്മിച്ചുകൊണ്ടുവന്നു.

കഴിഞ്ഞ തവണ രാഹുലിന് കിട്ടിയ ഫീഡ് ബാക്കിലെ ഒരു വരി ഇങ്ങനെയായിരുന്നു.
'ഹോംവര്‍ക്കുകളും അന്വേഷണപ്രൊജക്ടുകളും ചെയ്യുന്ന കാര്യത്തില്‍ ഇനിയും മെച്ചപ്പെടാനുണ്ട്.'
ഇത്തവണ രാഹുലിന് കിട്ടിയ ഫീഡ് ബാക്ക് നോക്കൂ.



കിരണ്‍ അവനുണ്ടാക്കിയ കാലിഡോസ്ക്കോപ്പിനെക്കുറിച്ചാണ് എഴുതിയത്.അര്‍ഷിത ജലത്തിലൂടെ പ്രകാശം കടത്തിവിട്ട് മഴവില്ല് ഉണ്ടാക്കിയ വിദ്യയെക്കുറിച്ച് എഴുതിയിരിക്കുന്നു.

രണ്ടാമത്തെ യൂണിറ്റ് വിലയിരുത്തിയപ്പോള്‍ അവള്‍ക്കു കിട്ടിയ ഫീഡ് ബാക്ക് നോക്കൂ.

 അഖിലേഷ് അവനുണ്ടാക്കിയ പെരിസ്ക്കോപ്പിനെക്കുറിച്ചും ധനസ്സ് ഫ്യൂസായ ബള്‍ബില്‍ വെള്ളം നിറച്ച്   ഉണ്ടാക്കിയ വലിയ കോണ്‍വെക്സ് ലെന്‍സിനെക്കുറിച്ചും മനോഹരമായ കുറിപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്.അവന്റെ കൈയ്യിലെ ലെന്‍സ് കണ്ട് മറ്റു കുട്ടികള്‍ അത്ഭുതപ്പെട്ടു.അതിലൂടെ നോക്കുമ്പോള്‍ എല്ലാം വളരെ വലുതായിക്കാണുന്നു.അതുണ്ടാക്കാനാനുള്ള ശ്രമത്തില്‍ നാലു ബള്‍ബുകള്‍ അവന്റെ കൈയ്യില്‍നിന്നും ഉടഞ്ഞുപോയി.അഞ്ചാമത്തേതാണ് വിജയിച്ചത്.ഈ ലെന്‍സ് ഉപയോഗിച്ച് സനിമ കാണിക്കാനുള്ള വിദ്യ കണ്ടെത്താനുള്ള ശ്രമത്തിലാണവന്‍.

കുട്ടികളുടെ നോട്ടുപുസ്തകങ്ങളില്‍ ഗുണപരമായ മാറ്റം ഉണ്ടാകാനുള്ള കാരണം എന്താണ്?
ഒന്ന് കുട്ടികളുടെ പരസ്പരവിലയിരുത്തല്‍.രണ്ട് അവര്‍ പരസ്പരം എഴുതി നല്‍കിയ ഫീഡ് ബാക്ക്.

തങ്ങളുടെ  നോട്ടുപുസ്തകങ്ങള്‍ നേത്തെ രൂപപ്പെടുത്തിയ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്പരം പരിശോധിക്കുന്നതിലൂടെ സ്വന്തം പരിമിതികള്‍ മനസ്സിലാക്കാനും ഗുണങ്ങള്‍ തിരിച്ചറിയാനും ഇതവരെ സഹായിച്ചു.തന്റെ പരിമിതികളെ മറികക്കാനുള്ള ഉറച്ച തീരുമാനങ്ങളിലേക്ക് ഇതു കുട്ടികളെ നയിച്ചിട്ടുണ്ടാകണം.

ഓരോ യൂണിറ്റു കഴിയുമ്പോഴും കുട്ടികളുടെ നോട്ടുപുസ്തകങ്ങള്‍ വിലയിരുത്തുകയും ചുവന്ന മഷികൊണ്ട് അക്ഷരത്തെറ്റുകള്‍ തിരുത്തിക്കൊടുക്കുകയും ചെയ്യുന്ന കര്‍ക്കശക്കാരായ അധ്യാപകര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. ഇതുകൊണ്ട് ഏതെങ്കിലും കുട്ടികളുടെ അക്ഷരത്തെറ്റുകള്‍ കുറഞ്ഞിട്ടുണ്ടാകുമോ?അവരുടെ കൈയ്യക്ഷരം നന്നായിട്ടുണ്ടാകുമോ?മുന്‍കാല അനുഭവം വെച്ചുപറയാം:ഒരിക്കലുമില്ല.പക്ഷേ,ഈ അധ്യാപകര്‍ അതു ചെയ്തുകൊണ്ടേയിരിക്കും.എങ്കിലേ അവര്‍ തൃപ്തരാകൂ.

വിലയിരുത്തലുമായി ബന്ധപ്പെട്ട കഴിഞ്ഞ പോസ്റ്റില്‍ ഹരിത എന്ന പെണ്‍കുട്ടി വിലയിരുത്തല്‍ക്കുറിപ്പ് വായിച്ച് പരാതിപ്പെട്ടകാര്യം സൂചിപ്പിച്ചിരുന്നു.തന്റെ എഴുത്തില്‍ ഒരക്ഷരത്തെറ്റുപോലുമില്ലെന്ന് അഹങ്കരിച്ചിരുന്ന അവളുടെ നോട്ടുപുസ്തകത്തിലെ  തെറ്റുകള്‍ മറ്റുള്ളവര്‍ കണ്ടുപിടിച്ചപ്പോഴുള്ള ജാള്യതയായിരുന്നു അവള്‍ക്ക്.പക്ഷേ,ഇത്തവണ അവളുടെ നോട്ടില്‍ ഒരു തെറ്റുപോലും കണ്ടുപിടിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.അവര്‍ കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും.

 ഇനി കുട്ടികളുടെ പരസ്പരവിലയിരുത്തലിനിടയില്‍ അധ്യാപകന്റെ റോള്‍ എന്താണ്?
ഒരോ കുട്ടിയുടേയും നോട്ടുപുസ്തകത്തില്‍ അവന്റെ സഹപാഠി നല്‍കിയ ഫീഡ് ബാക്ക് അധ്യാപകന്‍ വായിച്ചുനോക്കണം. അവനുകിട്ടിയ ഗ്രേഡ് കുറിച്ചുവെക്കണം.അവന്റെ നോട്ടുപുസ്തകത്തില്‍ ഇനി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ധാരണ രൂപീകരിക്കണം.അതു കുട്ടിയുമായി 
പങ്കുവെക്കണം.അപ്പോള്‍ മാത്രമേ നോട്ടുപുസ്തകം പിന്നേയും വളരൂ.
 കുട്ടികള്‍ എപ്പോഴാണ് സ്വന്തം നോട്ടുപുസ്തകത്തെ ഇഷ്ടപ്പെട്ടു തുടങ്ങുക?എപ്പോഴാണ് തന്റെ പുസ്തകം ഇടക്കിടെ മറിച്ചുനോക്കണമെന്ന് അവള്‍ക്ക് തോന്നുക?


 കണ്ടും കേട്ടും വായിച്ചും നിരീക്ഷിച്ചും പരീക്ഷിച്ചും കൂട്ടുകാരുടേയും അധ്യാപകന്റെയും സഹായം തേടിയും കുട്ടി ക്ലാസുമുറിയില്‍ നിന്നും രൂപീകരിക്കുന്ന അറിവ് തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്താന്‍ അവള്‍ക്ക് കഴിയണം.അതവളുടെ പ്രിയപ്പെട്ട അറിവായിരിക്കും.അത് രേഖപ്പെടുത്തിയ പുസ്തകവും.സ്വന്തമായി ഏറ്റെടുത്തുചെയ്യുന്ന പ്രൊജക്ടുകളെക്കുറിച്ചും ഡിസൈന്‍ ചെയ്യുന്ന പരീക്ഷണങ്ങളെക്കുറിച്ചുമുള്ള രേഖപ്പടുത്തലുകളും ചിത്രങ്ങളും  അതിലുണ്ടാകണം.തന്റെ കണ്ടെത്തലുകള്‍ തനിക്കു തോന്നുന്ന രീതിയില്‍ അതില്‍ എഴുതിവെക്കാന്‍ കഴിയണം.അതാതു പഠനമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരെക്കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും അതില്‍ വേണം.കുട്ടിക്ക് തന്റെ സര്‍ഗ്ഗപരമായ കഴിവുകള്‍ അതില്‍ പ്രയോഗിക്കാന്‍ കഴിയണം-അതിലെ ചിത്രങ്ങളില്‍,ലേ ഔട്ടില്‍,അത് നിറം നല്‍കി മനോഹരമാക്കുന്നതില്‍....അപ്പോഴാണ് അത് കുട്ടിയുടെ സ്വന്തം സയന്‍സ് നോട്ടുപുസ്തകമാകുന്നത്.അതവള്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കും.വീണ്ടും വീണ്ടും തുറന്നുനോക്കും.  അത് തുറന്നുനോക്കുമ്പോള്‍ അവള്‍ക്ക് ഒരിക്കലും ഉറക്കം വരില്ല.

 രണ്ടു യൂണിറ്റു കഴിഞ്ഞതേയുള്ളു.എന്റെ കുട്ടികള്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നറിയാം.പക്ഷേ,അവര്‍ നേരായ വഴിയിലാണ്. രണ്ടു യൂണിറ്റുകൂടി കഴിയുമ്പോള്‍ അവരുടെ നോട്ടുപുസ്തകത്തില്‍ ഗുണപരമായ   മാറ്റങ്ങള്‍ ഇനിയുമുണ്ടായേക്കാം.അപ്പോള്‍ ആ മാറ്റങ്ങളും അനുഭവങ്ങളും    മാന്യവായനക്കാരുമായി പങ്കുവയ്ക്കാം.





1 comment:

  1. കുട്ടികൾ തമ്മിൽ ആരോഗ്യകരമായ മത്സരമായിരിക്കും അല്ലെ നോട്ബുക്ക് മെച്ചപ്പെടുത്തൽ . ഉപേക്ഷിക്കാൻ തോന്നില്ല മാഷെ ആത്മാംശം നിറഞ്ഞ ഈ ബുക്കുകൾ... അഭിനന്ദനങ്ങൾ
    നോട്ടുബുക്ക് ക്രമപ്പെടുത്തുന്നതിലൂടെ കുട്ടികളുടെ ജീവിതത്തിനും ചിട്ടയുണ്ടാവുകയാണ്. എന്തിനും അടുക്കും ചിട്ടയും വേണമെന്ന് ഇനി വാതോരാതെ പ്രസങ്ങിക്കെണ്ടല്ലോ ....

    ReplyDelete