ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 19 July 2014

വിലയിരുത്തല്‍ തന്നെ പഠനം



ഏഴാം ക്ലാസിലെ അനുശ്രീ തന്റെ കൂട്ടുകാരന്‍ അജയ് കൃഷ്ണയുടെ സയന്‍സ് നോട്ടിലെ ഒന്നാമത്തെ യൂണിറ്റ് വിലയിരുത്തിയെഴുതിയ കുറിപ്പാണിത്.



അജയ് കൃഷ്ണ ഇത് ആകാംഷയോടെയാണ് വായിച്ചു നോക്കിയത്.ഈ കുറിപ്പ് അവന്റെ നോട്ടുപുസ്തകത്തിലെ രേഖപ്പെടുത്തലുകള്‍  മെച്ചപ്പെടുത്തുന്നതിന്ന് അവനെ സഹായിക്കുമോ?

അടുത്ത യൂണിറ്റിന്റെ അവസാനം കുട്ടികള്‍ വീണ്ടും വിലയിരുത്തും.
അപ്പോള്‍ അറിയാം.

ഇനി കാര്‍ത്തിക ഹരിതയുടെ നോട്ടുപുസ്തകത്തിലെഴുതിയ കുറിപ്പു നോക്കാം.



ഹരിത തന്റെ നോട്ടുപുസ്തകത്തിലെ കുറിപ്പ് വായിച്ച ഉടനെ എന്റെ അടുത്ത് പരാതിയുമായി വന്നു.അവളുടെ മുഖത്ത് സങ്കടം.

"സര്‍,എന്റെ നോട്ടില്‍ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കണമെന്ന് എഴുതിയിരിക്കുന്നു.ഞാന്‍ എഴുതുന്നതില്‍ അക്ഷരത്തെറ്റ് ഉണ്ടാകാറില്ല.”
അവള്‍ ഉറപ്പിച്ചു പറഞ്ഞു.
ഞാന്‍ കാര്‍ത്തികയുടെ ഗ്രൂപ്പിലുള്‍പ്പെട്ട നാലുപേരേയും വിളിച്ചു.

"ഹരിതയുടെ നോട്ടുപുസ്തകം ഒരിക്കല്‍കൂടി പരിശോധിക്കണം.അവളുടെ പരാതിയില്‍ തീര്‍പ്പുകല്‍പ്പിക്കണം."ഞാന്‍ പറഞ്ഞു.

അവര്‍ ഗ്രൂപ്പില്‍ ഹരിതയുടെ നോട്ടുപുസ്തകം വീണ്ടും പരിശോധിച്ചു.
"ആദ്യം ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ നാല് അക്ഷരത്തെറ്റുകളാണ് കണ്ടത്.ഇപ്പോളിതാ ആറിടത്തുണ്ട്.”കാര്‍ത്തിക പറഞ്ഞു.


അവര്‍ അക്ഷരത്തെറ്റുകള്‍ മാര്‍ക്ക് ചെയ്തത് എനിക്കു കാണിച്ചു തന്നു.

"ഹരിത എന്തുപറയുന്നു?"
ഞാന്‍ ഹരിതയോടു ചോദിച്ചു.
അവള്‍ വിശ്വാസം വരാഞ്ഞ് തന്റെ നോട്ടുപുസ്തകം ഒരിക്കല്‍ കൂടി മറിച്ചുനോക്കി.

ഹരിതയുടെ ഗര്‍വ്വിനേറ്റ ഒരടിയായിരുന്നു അത്.അത് നന്നായെന്ന് എനിക്കും തോന്നി.താന്‍ എഴുതുന്നതിലും പരിമിതിയുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.ഇനി അവള്‍ കൂടുതല്‍ ശ്രദ്ധാലുവാകും.

സ്നേഹ കിരണിനു നല്‍കിയ ഫീഡ്ബാക്ക് ഇങ്ങനെയായിരുന്നു.



പോര്‍ട്ടുഫോളിയോയില്‍ ഗുണാത്മകക്കുറിപ്പുകള്‍ എഴുതുന്നതിനെക്കുറിച്ച് നാം ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.ചര്‍ച്ച ഇതുവരെയും എങ്ങുമെത്തിയില്ല.


കുട്ടികള്‍ അത് എളുപ്പത്തില്‍ സാധിച്ചു.ഇതു പോലെ ഓരോ കുട്ടിയുടേയും നോട്ടുപുസ്തകത്തില്‍ ഓരോ കുറിപ്പുകളുണ്ടായി.അവരുടെ നോട്ടുപുസ്തകത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ചും അവര്‍ ഇനിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും.കുറിപ്പുകള്‍ക്ക് പരിമിതികളുണ്ടാകാം.പക്ഷേ,അവര്‍ നേരായ വഴിയിലാണ്.

ഏഴാം ക്ലാസ് സയന്‍സിലെ ആദ്യ യൂണിറ്റിന്റെ വിലയിരുത്തലാണ് നടന്നത്.പോര്‍ട്ട്ഫോളിയോ വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ നോട്ടുപുസ്തകവും യൂണിറ്റ് ടെസ്റ്റ് പേപ്പറുമാണ് കുട്ടികള്‍ പരസ്പരം  വിലയിരുത്തിയത്.


നോട്ടുപുസ്തകം വിലയിരുത്താനുള്ള സൂചകങ്ങള്‍ കുട്ടികളുമായി ചര്‍ച്ചചെയ്താണ് രൂപപ്പെടുത്തിയത്.കുട്ടികള്‍ നിര്‍ദ്ദേശിച്ചവ ഇവയായിരുന്നു.


  • നോട്ടുപുസ്തകത്തിന്റെ ഭംഗി(കൈയക്ഷരം,തെറ്റുകൂടാതെ എഴുതല്‍,ശീര്‍ഷകങ്ങളും മറ്റും ഭംഗിയാക്കല്‍.)
  • ചിത്രങ്ങളുടെ ഭംഗി,ശരിയായ അടയാളപ്പെടുത്തല്‍
  • ഉള്ളടക്കം(കുട്ടി സ്വന്തമായിചെയ്യുന്ന വിവരശേഖരണം,അന്വേഷണ പ്രൊജക്ടുകള്‍,കുറിപ്പുകള്‍...)
  • ക്രമമായ രേഖപ്പെടുത്തല്‍

കുട്ടികളെ നാലു പേര്‍ വീതമുള്ള ഗ്രൂപ്പുകളാക്കി.പഠനത്തില്‍ വ്യത്യസ്തനിലവാരം പുലര്‍ത്തുന്ന കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ഗ്രൂപ്പ്.ഗ്രൂപ്പങ്ങളുടെ ലിസ്റ്റ് ഞാന്‍ നേരത്തെ തയ്യാറാക്കിയിരുന്നു.

ഓരോ ഗ്രൂപ്പിനും നാലു നോട്ടുപുസ്തകം വീതം നല്കി.(മറ്റു കുട്ടികളുടെ)
ഓരോരുത്തരും ഒരു പുസ്തകം വീതം വായിച്ചുനോക്കി വിലയിരുത്തി.

പിന്നീട് അതിന്റെ ഗുണങ്ങളും ഇനിയും മെച്ചപ്പെടേണ്ട കാര്യങ്ങളും ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തു.തന്റെ വിലയിരുത്തലില്‍ അപാകതയില്ലെന്ന് ഉറപ്പ് വരുത്തി.ഓരോരുത്തരും അതാതു നോട്ടുപുസ്തകത്തില്‍ വിലയിരുത്തല്‍ കുറിപ്പ് എഴുതി.ഒപ്പം സ്കോറും ഗ്രേഡും.

ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ 45 മിനുട്ട് സമയം വേണ്ടിവന്നു.

യൂണിറ്റ് വിലിരുത്തലിന്റെ അടുത്ത ഘട്ടം യൂണിറ്റ് ടെസ്റ്റിന്റെ പേപ്പര്‍ വിലയിരുത്തലായിരുന്നു.ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരീക്ഷ.അറിവിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട അഞ്ചുചോദ്യങ്ങള്‍.
പരീക്ഷാപേപ്പര്‍ വിലയിരുത്തേണ്ടത് നിങ്ങളാണെന്നു പറഞ്ഞപ്പോള്‍
കുട്ടികള്‍ക്ക് അത്ഭുതം.ഞങ്ങളോ?
അതിന്റെ അധികാരം മാഷിനല്ലേ എന്നതായിരുന്നു ആ ചോദ്യത്തിലെ ധ്വനി.

നേരത്തേ രൂപീകരിച്ച നാലു കുട്ടികള്‍ വീതമുള്ള  ഗ്രൂപ്പില്‍ പരീക്ഷാപേപ്പര്‍ നല്‍കി.
ഒരു ഗ്രൂപ്പിനു നാലു പേപ്പറുകള്‍.നാലും മറ്റൊരു ഗ്രൂപ്പിലെ കുട്ടികളുടേത്.ഓരോരുത്തരും ഓരോ പേപ്പര്‍വീതം നോക്കണം.
കുട്ടികള്‍ക്ക് അപ്പോഴും സംശയം.
"ഞങ്ങള്‍ക്ക് ഇതിനു കഴിയുമോ സര്‍?”

ഒന്നാമത്തെ ചോദ്യത്തിന്റെ ഗ്രേഡിങ്ങ് സൂചകങ്ങള്‍ ഞാന്‍ ബോര്‍ഡിലെഴുതി.

"ഇനി ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം ഗ്രൂപ്പിലെ ഓരോരുത്തരായി വായിക്കണം.മികച്ച ഉത്തരം കണ്ടെത്തണം.അതിനെ സൂചകങ്ങള്‍ ഉപയോഗിച്ച് ഗ്രേഡ് ചെയ്യണം.”

 ഗ്രൂപ്പില്‍ അതിഗംഭീരമായ ചര്‍ച്ച നടക്കുകയാണ്.ഓരോ ഉത്തരവും തലനാരിഴകീറി പരിശോധിക്കുന്നു.വീണ്ടും ചര്‍ച്ച ചെയ്യുന്നു.വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകുന്നു.ഉത്തരത്തെ ഗ്രേഡിങ്ങ് സൂചകവുമായി തട്ടിച്ചുനോക്കുന്നു.അന്തിമ തീരുമാനം ഗ്രൂപ്പില്‍തന്നെയെടുക്കണം എന്നു ഞാന്‍ നിഷ്ക്കര്‍ഷിച്ചിരുന്നു.എന്നാലും അപൂര്‍വ്വം ചിലര്‍ എന്നെ സമീപിക്കുന്നു.
 ഓരോ ഉത്തരവും അവര്‍ ആഴത്തിലാണ് വായിച്ചുനോക്കുന്നത്.ഓരോ കുട്ടിയോടും പരമാവധി നീതി പുലര്‍ത്തിക്കൊണ്ടാണ് മാര്‍ക്കിടുന്നത്.തങ്ങള്‍ വലിയ ഒരു ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന ബോധത്തോടു കൂടിയാണ് അവര്‍ പരീക്ഷാപേപ്പറുകള്‍ വിലയിരുത്തുന്നത്.

ഓരോ ഗ്രൂപ്പിനും നാലു പേപ്പറുകള്‍ വീതം നോക്കിത്തീരാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ സമയം വേണ്ടിവന്നു.
 പണി കഴിഞ്ഞപ്പോള്‍ പല കുട്ടികളും ക്ഷീണിച്ചുപോയിരുന്നു.തലച്ചോറ് നന്നായി പ്രവര്‍ത്തിച്ചിരിക്കണം.കനപ്പെട്ട ജോലിതന്നെ.

"പരീക്ഷാപേപ്പര്‍ വിലയിരുത്തിക്കഴിഞ്ഞപ്പോള്‍ എന്തുതോന്നി?ഇതുകൊണ്ട് എന്തെങ്കിലും ഗുണമുള്ളതായി തോന്നുന്നുണ്ടോ?"
ഞാന്‍ ചോദിച്ചു.
" ഉണ്ട്."കുട്ടികള്‍ പറഞ്ഞു.
"എങ്കില്‍ അതൊരു പേപ്പറില്‍ എഴുതിത്തരാമോ?”
കുട്ടികള്‍ എഴുതാന്‍ തുടങ്ങി.

 അതുല്‍ ഇങ്ങനെയായിരുന്നു എഴുതിയത്.


പരീക്ഷാപേപ്പര്‍ നോക്കിയതിലൂടെ മറ്റുള്ളവരുടെ ഉത്തരപേപ്പറുമായി താരതമ്യം ചെയ്ത് എനിക്ക് സ്വയം വിലയിരുത്താന്‍ സാധിച്ചു.അധ്യാപകര്‍ ഉത്തരപേപ്പര്‍ നോക്കുന്നു,തരുന്നുഎന്നതിലൂടെ ഞങ്ങള്‍ക്ക് മാര്‍ക്ക് അറിയാനേ കഴിഞ്ഞിരുന്നുള്ളു.എന്നാല്‍ അധ്യാപകര്‍ എങ്ങെയാണ് മാര്‍ക്കിടുന്നതെന്നും ഏതടിസ്ഥാനത്തിലാണെന്നും മനസ്സിലായത് ഇപ്പോഴാണ്!ഇനിയുള്ള പരീക്ഷകള്‍ എങ്ങനെയാണ് എഴുതേണ്ടത് എന്നതിനെക്കുറിച്ച് അതുലിന് ധാരണ കിട്ടിയത് ഇപ്പോഴാണ്.

 ശ്രീധു എഴുതിയതു നോക്കൂ.


സ്വാതിയുടെ അഭിപ്രായം ഇങ്ങനെ.


"മാഷേ,എനിയെപ്പോഴും പരീക്ഷാക്കടലാസ് ഞങ്ങള്‍ തന്നെ നോക്കാം.ഇതിലൊരു ത്രില്ലുണ്ട്.”
രാഹുല്‍ പറഞ്ഞു.

"ഇനി ഉത്തരക്കടലാസ് ഞങ്ങള്‍ക്ക് തന്നൂടെ സാര്‍.” അര്‍ഷിതയ്ക്ക് ഉത്തരക്കടലാസ് കിട്ടാന്‍ ധൃതിയായി.
"ഇപ്പോള്‍ തരില്ല. ഞാന്‍ കൂടി പരിശോധിക്കും.അതിനു ശേഷം തരാം.എന്താ പോരെ?”
ഞാന്‍ ചോദിച്ചു.
"മാഷേ,ഞങ്ങളൊന്നു നോക്കിയിട്ട് ഇപ്പോള്‍ തന്നെ തിരിച്ചുതരാം.”

കുട്ടികള്‍ അവരവരുടെ പരിക്ഷാക്കടലാസുകള്‍ വാങ്ങി ആകാംഷയോടെ പരിശോധിക്കാന്‍ തുടങ്ങി.സ്കോറും ഗ്രേഡും ഇട്ടത് ശരിയാണോ?
"ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഇപ്പോള്‍ ഉന്നയിക്കാം.”

ചിലര്‍ എഴുന്നേറ്റു.ഞാന്‍ എണ്ണി നോക്കി.42ല്‍ എട്ടു കുട്ടികള്‍.
"ഞങ്ങള്‍ക്ക് പരാതിയുണ്ട് സര്‍.”

അവരുടെ പേപ്പര്‍ ഞാന്‍ വേറെതന്നെ വെച്ചു.എല്ലാവരോടും ഉത്തരക്കടലാസ് തിരിച്ചു വാങ്ങി.
അന്നുതന്നെ അതു മുഴുവന്‍ പരിശോധിച്ചു.നാലു കുട്ടികളുടെ ഉത്തരക്കടലാസില്‍ മാത്രമേ ഒന്നോ രണ്ടോ സ്ക്കോറിന്റെ വ്യത്യാസം കണ്ടുള്ളു.ബാക്കിയെല്ലാവരുടെ കാര്യത്തിലും അവരുടെ വിലയിരുത്തല്‍ കൃത്യമായിരുന്നു.
ഈ കാര്യം ഞാനെന്റെ സഹപ്രവര്‍ത്തകനോടു പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.
"നമ്മള്‍ നോക്കിയ പേപ്പര്‍ മറ്റൊരാള്‍ നോക്കിയാലും ഈ വ്യത്യാസമുണ്ടാകും.”

(ചൂണ്ടുവിരലില്‍ വന്ന 'ഇങ്ങനെയായിരുന്നു യൂണിറ്റ് വിലയിരുത്തല്‍' എന്ന പോസ്റ്റാണ് ഇത് ചെയ്തുനോക്കാനുള്ള പ്രചോദനം)



1 comment:

  1. ക്ലാസുമുറിയിലെ ജനാധിപത്യം.കുട്ടികള്‍ അവരുടെ പഠനം വിലയിരുത്തുമ്പോഴാണ് ക്ലാസുമുറി യഥാര്‍ത്ഥത്തില്‍ ജനാധിപത്യപരമാകുന്നത്.അല്ലാത്തത് ഉപരിപ്ലവമാണ്.അധികാരം അധ്യാപകനില്‍ കേന്ദ്രീകരിക്കുന്നത് കുട്ടികളെ വിലയിരുത്താനുള്ള അവകാശം അധ്യാപകനില്‍ മാത്രം നിക്ഷിപ്തമാകുമ്പോഴാണ്. വിലയിരുത്താനുള്ള അവകാശം കുട്ടികള്‍ക്കു നല്‍കുമ്പോള്‍ ക്ലാസുമുറി അവരുടേതു കൂടിയാകുന്നു.കുട്ടികള്‍ക്ക് അധ്യാപകനെക്കൂടി വിലയിരുത്താന്‍ കഴിയണം.

    ReplyDelete