ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Wednesday 26 March 2014

കന്യാകുമാരിയിലേക്ക് ഒരു യാത്ര....1


മാളവിക.
VII B

ഗുഡ്ബൈ കാനത്തൂര്‍....

 

എന്റെ മനസ്സിനു കുളിര്‍മ്മ നല്‍കിയ ദിവസം.നേര്‍ത്തകാറ്റ്.ആകാശത്തിലൂടെ അപ്പൂപ്പന്‍ താടി പറക്കുന്നതുപോലെ എനിക്കു തോന്നി.‍
 
ഞങ്ങളിന്ന് ഒരു യാത്ര പോകുകയാണ്.കന്യാകുമാരിയിലേക്ക്.ആദ്യമായാണ് തീവണ്ടിയില്‍ കയറുന്നത്.എന്റെ മനസ്സു നിറയെ ആശങ്കകള്‍.
അനിയനെ പിരിയാന്‍ എനിക്കു സങ്കടമായി.

12.45
ആകുമ്പോള്‍ ‍ഞങ്ങള്‍ കൂട്ടുകാരുമൊത്ത് കാനത്തൂരില്‍നിന്ന് കാസര്‍ക്കോടേക്കു യാത്രയായി.കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങള്‍ തീവണ്ടി കാത്തിരുന്നു.
തീവണ്ടി ഇരമ്പിപ്പാ‍ഞ്ഞു വന്നു.ഞങ്ങള്‍ 52 പേരും വേഗം വണ്ടിയില്‍ കയറി.തിരക്കു കുറവായിരുന്നു.ഒരു സീറ്റില്‍ ഞാനും സ്നേഹയും മേഘനയും ഒന്നിച്ചിരുന്നു.
തീവണ്ടി ചൂളം വിളിച്ചു.അത് മെല്ലെ നീങ്ങാന്‍ തുടങ്ങി. കൈകൊട്ടിയും ഡാന്‍സ് കളിച്ചും ഞങ്ങള്‍ ആഹ്ലാദം പങ്കുവെച്ചു.ഗുഹയിലൂടെ ട്രെയിന്‍ പോകുമ്പോള്‍
എല്ലാ കുട്ടികളും ആര്‍ത്തുവിളിച്ചു.അപ്പോള്‍ ട്രെയിന്‍ ഒരു ഭീകരസത്വത്തെപ്പോലെ എനിക്കു തോന്നി.
 
കാറ്റാകെ വീശുമ്പോള്‍ പുഴ
കളകളമായൊഴുകുന്നു.
 
പുഴ കാണുമ്പോള്‍ കവിത ഓര്‍മ്മവരുന്നു.നീലനിറത്തില്‍ തെളിഞ്ഞ വെള്ളം.പുഴയുടെ നടുവില്‍ കൂടിയാണ് ട്രെയിന്‍ പോകു
ന്നത്.ഇപ്പോള്‍ ട്രെയിനിന്റെ ശബ്ദം തന്നെ മാറിയിരിക്കുന്നു.

മന്യ കേക്കുമായിവന്ന് എന്നെ കൊതിപ്പിച്ചു.സ്നേഹയ്ക്ക് ബോബിന്‍സണ്‍ കുറേ മാങ്ങകള്‍ നല്‍കി.ഒന്ന് എനിക്കും തന്നു.വളരെ രുചികരമായ മാങ്ങ.
 
ട്രെയിന്‍ പയ്യന്നൂര്‍ വിട്ടു.പിന്നെ ഞങ്ങള്‍ കണ്ടത് ഏഴിമലയായിരുന്നു.ആ മലകള്‍ കാണാന്‍ എന്തൊരു ഭംഗി.കടും നീല നിറത്തില്‍.താഴെ പച്ചപ്പരവതാനി വിരിച്ചതുപോലെ വയലുകള്‍.അങ്ങനെ സ്റ്റേഷനുകള്‍ ഒന്നൊന്നായി പിന്നിട്ടു.കണ്ണൂര്‍,തലശ്ശേരി....കോഴിക്കോടെത്താന്‍ ഞങ്ങള്‍ കാത്തിരുന്നു.അവിടെ സണ്ണി മാഷിന്റെ ഭാര്യ ഞങ്ങള്‍ക്ക് ഹലുവയുമായി കാത്തുനില്‍പ്പുണ്ടാകും.
അങ്ങനെകോഴിക്കോടെത്തി.വലിയ സ്റ്റേഷന്‍.സണ്ണി മാഷിന്റെ ഭാര്യ രാജശ്രീചേച്ചിയെ കണ്ടു.ചേച്ചിയുടെ കൈയില്‍ വലിയൊരു പൊതി.ഹലുവയായിരിക്കും. എനിക്ക് കൊതികൊണ്ട് നില്‍ക്കാന്‍ കഴിഞ്ഞില്ല.ഹലുവ നമുക്ക് നാളെ കഴിക്കാം എന്നു മാഷ് പറഞ്ഞപ്പോള്‍ നിരാശായി.
വണ്ടി കുതിച്ചു പായുകയാണ്.പ്രകൃതി സ്വയം ഇരുട്ടിന്റെ പുതപ്പ് കൊണ്ട് മൂടുകയാണ്.ഇപ്പോള്‍ പാലക്കാട് ജില്ലയിലൂടെയാണ് യാത്ര.ഇരുട്ടില്‍ ഭാരതപ്പുഴ തെളിഞ്ഞുകാണാം.വെള്ളം കുറവ്.ഞാന്‍ കുറേ നേരം പുഴയിലേക്കുതന്നെ നോക്കിയിരുന്നു.


 
പിന്നെ ഞങ്ങള്‍ കുറേ നേരം പാട്ടുപാടി.ഇടക്ക് കൂവി വിളിച്ചു.കൂകൂ കൂകൂ തീവണ്ടി....ഞങ്ങള്‍ പാടി.ട്രെയിനില്‍ മറ്റുയാത്രക്കാരാരുമില്ലാത്തത് ഞങ്ങളുടെ ഭാഗ്യം.ഒരു കമ്പാര്‍ട്ടുമെന്റ് മുഴുവന്‍ ഞങ്ങള്‍ തന്നെ.
 
തീവണ്ടി ഇരുട്ടിനെ കീറിമുറിച്ച് പാഞ്ഞുകൊണ്ടിരുന്നു.ഇപ്പോള്‍ പുറത്തെ കാഴ്ചകളൊന്നും കാണുന്നില്ല. ജനലിലൂടെ തണുത്ത കാറ്റ് വീശുന്നു.

ഭക്ഷണം കഴിക്കാന്‍ സമയമായെന്ന് മാഷ് പറഞ്ഞു.ഞങ്ങള്‍ വരുമ്പോള്‍ ഭക്ഷണം കൊണ്ടുവന്നിരുന്നു.എല്ലാവരും അവരവരുടെ പൊതിയഴിച്ചു.ഞാന്‍ കൊണ്ടുവന്ന പൂരി രണ്ടുമൂന്നു കൂട്ടുകാര്‍ക്കു കൊടുത്തു.അവര്‍ കൊണ്ടുവന്ന ചപ്പാത്തിയും മറ്റും എനിക്കും തന്നു.ട്രെയിനിലിരുന്ന് ഭക്ഷണം കഴിക്കാന്‍ എന്തു രസം
കുറച്ചു സമയം കൂടി ഞങ്ങള്‍ സൊറ പറഞ്ഞിരുന്നു. എനിക്ക് അനുജനെയും അമ്മയെയും ഓര്‍മ്മ വന്നു. ആദ്യമായാണ് അവരെ പിരിഞ്ഞിരിക്കുന്നത്.അനുജനുമായി ഇന്നലെ വഴക്കിട്ടിരുന്നു. അതു വേണ്ടായിരുന്നു.



രാത്രി പത്തു മണിയായിക്കാണും. ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.എനിക്ക് മുകളിലത്തെ ബര്‍ത്തായിരുന്നു കിട്ടിയത്.എനിക്ക് ആദ്യം പേടി തോന്നി.വണ്ടി കുലുങ്ങുമ്പോള്‍ താഴേക്ക് വീണുപോകുമോ? കണ്ണടച്ചു കിടന്നു.മാഷ് വന്ന് എല്ലാ ലൈറ്റുകളും കെടുത്തി.കൂട്ടുകാരൊക്കെ സംസാരിക്കുന്നുണ്ട്.എനിക്ക് ഉറക്കം വന്നതേയില്ല. തിരുവനന്തപുരം നഗരം എങ്ങനെയായിരിക്കും.നാളെ ഞങ്ങള്‍ അവിടെയാണ് താമസിക്കുക.നാളെ പുലരുന്നത് തിരുവനന്തപുരത്തായിരിക്കും.....
 
തുടരും...
അടുത്ത ലക്കത്തില്‍: അനന്തപുരിയിലെ ഒരു ദിവസം
 

No comments:

Post a Comment